Tuesday, October 18, 2016

ദേശസ്നേഹം അതിര്‍ത്തിയും കടന്ന്





വാഗ അതിര്‍ത്തിയിലെ ബീറ്റിംഗ് റിട്രീറ്റ് എന്ന പതാക താഴ്ത്തല്‍ ചടങ്ങ് വീക്ഷിക്കാന്‍ ദിനം പ്രതി എത്തുന്നത്‌ ആയിരങ്ങള്‍. പൊരിവെയിലില്‍ നട്ടുച്ച മുതല്‍ കാത്തിരിക്കുന്ന  ജനസഞ്ചയത്തില്‍ ആദ്യമെത്തുന്ന കുറച്ചു ഭാഗ്യവന്മാര്‍ക്കെ അകത്ത്പ്രത്യേകം തയ്യാറാക്കിയിട്ടുള്ള  ഗാലറിയില്‍  എത്താനാവു. ബാക്കിയുള്ളവര്‍ പരിപാടി വലിയ സ്ക്രീനില്‍ കണ്ടു തൃപ്തിപ്പെടണം. പയ്യന്നൂരിലെ സദ്യക്ക് സീറ്റ്‌ പിടിച്ചുള്ള മുന്‍പരിചയം തുണയായത് കൊണ്ട് വൈകിയാണ് എത്തിയതെങ്കിലും ഗാലറിയില്‍ തണലുള്ള നല്ല സ്ഥലം      ഒപ്പിച്ചെടുക്കാനായി. പട്ടാളക്കാരുടെ യഥാര്‍ത്ഥ ചടങ്ങുകള്‍ 5.30നേ തുടങ്ങുവെങ്കിലും മൂന്നര മണിക്കുതന്നെ ബഹുജനം പൊരിവെയിലത്ത് തിക്കിതിരക്കിയിരുന്നു. മുഖത്തും കൈകളിലും ഒക്കെ ദേശീയ പതാക പച്ചകുത്തിയ ചെറുപ്പക്കാര്‍ ഒരു ക്രിക്കറ്റ് മാച്ച് അനുസ്മരിപ്പിച്ചു. ഗാലറിയില്‍ നിന്ന് നോക്കുമ്പോള്‍ ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും ഗേറ്റുകള്‍ കാണാം. പരിപാടി വീക്ഷിക്കാന്‍ എത്തിയ പാക്കിസ്ഥാനികളെ  എണ്ണത്തില്‍ കുറവെങ്കിലും, വ്യക്തമായി കാണാം.  നാലു മണി മുതല്‍ കാതടപ്പിക്കുന്ന ഹിന്ദി ദേശ ഭക്തി ഗാനങ്ങള്‍ തുടങ്ങി. (അതെ സിനുമ പാട്ട് )മറുപടിയായി ഉറുദുവിലും അറബിയിലും ഉള്ള ഭക്തി ഗാനങ്ങള്‍ പാക്കിസ്ഥാന്‍ ഭാഗത്തുനിന്നും ഉയര്‍ന്നതോടെ ചെവിയുടെ കാര്യത്തില്‍ ഒരു തീരുമാനമായി. 

അഞ്ചു മണിയോടെ ബി എസ് എഫിലെ വെള്ള യൂണിഫോം അണിഞ്ഞ ഒരു  ഉദ്യോഗസ്ഥന്‍ കാണികളെ അഭിവാദ്യം ചെയ്യാനെത്തി. തുടര്‍ന്നു പരേഡ് ഗ്രൂണ്ടിലൂടെ  ദേശീയ പതാകകള്‍ കൈയിലേന്തി കൊച്ചു കുട്ടികള്‍ നടത്തുന്ന മാര്‍ച്ചാണ് .കാണികള്‍ അവരെ കൈയടിച്ചു  പ്രോത്സാഹിപ്പിച്ചു. കൂട്ടത്തില്‍ പ്രായമായ ഒരമ്മൂമ്മ പതാകയുമേന്തി നടത്തിയ ഓട്ടത്തിന് നല്ല കൈയടി കിട്ടി. പിന്നീട് ആണ് സ്കൂള്‍ കുട്ടികള്‍ ഗ്രൌണ്ട് കൈയേറിയത്. ജയ് ഹോ തുടങ്ങിയ റഹ്മാന്‍ താളത്തിനോപ്പിച്ച ഗ്രൂപ്പ് ഡാന്‍സ്  സംഗതി കൈവിട്ടുപോകുമോ എന്ന സംശയം ജനിപ്പിച്ചു. നല്ല ഒരു വരി ഗാനം പോലും ആലപിക്കപ്പെട്ടില്ല.
 കാളിദാസനും ടാഗോറും, ബുദ്ധനും ശങ്കരനും, ടാന്സനും ത്യാഗരാജനും പിറന്ന മണ്ണിന്റെ ഒരു ഗതികേട് ഓര്‍ത്തു ലജ്ജിച്ചുപോയി. പക്ഷെ മുഴവന്‍ ആളുകളും ഈ ആഭാസത്തെ പ്രോത്സാഹിപ്പിച്ചു കൊണ്ടേ ഇരുന്നു. കൃത്യം അഞ്ചര മണിക്ക് ബ്യൂഗിളുകള്‍ മുഴങ്ങി. പരേഡ് ഗ്രൗണ്ടില്‍ അലങ്കാര തലപ്പാവ് ധരിച്ച സൈനികരുടെ മാര്‍ച്ച് ആരംഭിച്ചു. ഓരോ പട്ടാളക്കാര്‍ രണ്ടു ഭാഗത്ത്‌ നിന്നും പോയി രാജ്യ കവാടങ്ങള്‍ തുറന്നു. അന്യേന്യം ഹസ്തദാനം നടത്തി. പിന്നെ ഓരോരുത്തരും പ്രത്യേക പദവിന്യാസത്തോടെ അതിര്‍ത്തിയിലെത്തി പോരിനു വിളിക്കും മട്ടിലുള്ള ദ്രുത ചലനത്തോടെ നിലയുറപ്പിച്ചു. പട്ടാളക്കാരുടെ ഓരോ ചലനത്തിനും വലിയ കൈയടി കിട്ടി. കൈയടി കുറഞ്ഞപ്പോള്‍ വെള്ള യൂനിഫോര്‍മിലുള്ള ഉദ്യോഗസ്ഥന്‍ ജനങ്ങളോട് ഉച്ചത്തില്‍ -ഇനിയും ഉച്ചത്തില്‍- എന്ന് ആഗ്യം കാട്ടി. പാക്കിസ്ഥാന്‍ ഭാഗത്തും ഇത് ആവര്‍ത്തിച്ച്‌. ഭാരത്‌ മാതാ കി ജയ് വിളികള്‍ കൊണ്ട് പാക്കിസ്ഥാന്‍ സിന്ദാബാദ്‌ വിളികളെ നിശബ്ദമാക്കി. അന്തരീക്ഷം ശബ്ദ ഘോഷങ്ങളാല്‍ പ്രകമ്പനം കൊണ്ടു ഇതിനിടയില്‍ രണ്ടു പതാകകളും അന്യോന്യം ചെരിച്ചു താഴ്ത്തി. വീണ്ടും ഹസ്തദാനത്തോടെ വേര്‍പിരിയല്‍. കവാടങ്ങള്‍ വീണ്ടും അടയുന്നു.  
    രണ്ടു ദേശങ്ങളുടെ ഒരു സാംസ്കാരിക സമ്മേളനം ആകേണ്ട ഈ സുഹൃത് ചടങ്ങ് വെറും കൂക്കിവിളിയായിട്ടാണെനിക്ക് തോന്നിയത്. പക്ഷെ ചുറ്റും പല ഭാഷകളില്‍ ആളുകള്‍ പറയുന്നത് കേട്ടൂ. “രാജ്യ സ്നേഹം കൊണ്ട് ഞാന്‍ കോരിത്തരിച്ചു”- “എനിക്ക് രോമാഞ്ചം ഉണ്ടായി”. “കലക്കി”-എന്നിങ്ങനെ.
പാക്കിസ്ഥാനും ആയുള്ള പ്രശ്നം രൂക്ഷമായത് കൊണ്ടാവാം ഇങ്ങിനെ എന്നെനിക്ക് തോന്നി. പക്ഷെ എന്റെ അടുത്തിരുന്ന മാന്യന്‍ തിരുത്തി. ഇത് തുടങ്ങിയത് മുതല്‍ എന്നും ഇങ്ങിനെ തന്ന്യാ
എവിടയോ എന്തോ തകരാറുണ്ട് തീര്‍ച്ച.

    തിരച്ചു, ഡല്‍ഹിയില്‍ ജവഹര്‍ലാല്‍ നെഹ്രുവിന്റെ സ്മ്രുതികുടീരം-ശാന്തിവനം-  ആരാലും ശ്രദ്ധിക്കാതെ പുല്ലുപിടിച്ചു കിടക്കുന്നത് കണ്ടപ്പോള്‍ വലിയ വിഷമം തോന്നി. എത്ര ഗതി കെട്ടാലും മറ്റൊരു രാജ്യവും ഇതുപോലൊരു ദേശീയ നേതാവിനെ ഇങ്ങിനെ അപമാനിക്കില്ല. ചാച്ച നെഹ്രുവിനു വലിയ ഇഷ്ടമായ ഒരു പനിനീര്‍ ചെടിയെങ്കിലും –ഇല്ല – നാം വലിയ ദേശസ്നേഹികള്‍ ആണല്ലോ. ഇതിനൊക്കെ ആര്‍ക്കാ നേരം