Thursday, June 11, 2015

മാമ്പഴക്കാലം




    ഇത്രയും സമൃദ്ധമായ ഒരു മാമ്പഴക്കാലം അടുത്തൊന്നും ഉണ്ടായതായി ഓര്‍മയിലില്ല. പറമ്പുകളില്‍ അനാഥമായിക്കിടക്കുന്ന മാമ്പഴം ആരുടെയും കണ്ണു നനയ്ക്കും. ഫ്രുട്ടിയും നാനാജാതി ഐസ് ക്രീമുകളും അരങ്ങുവാഴുന്ന കാലത്ത് ഒരു പരസ്യ വാചകം പോലും കൂട്ടിനു ഇല്ലാത്ത മാങ്ങയെ ആര്‍ക്കു വേണം?

    സ്കൂള്‍ ഓര്‍മ്മ പല മാമ്പഴ ഓര്‍മകളുമായി കൂട്ടു പിണഞ്ഞ് കിടക്കുകയാണ്. വേനലവധി വന്നാല്‍ എല്ലാവരും പുലരും മുമ്പ് തന്നെ മാഞ്ചോട്ടിലെത്തും. ഇന്ന് അന്യം നിന്നു പോയ,വാനം മുട്ടെ ഉയര്‍ന്നു നില്‍ക്കുന്ന കടുക്കാച്ചിമാവുകള്‍ അന്ന് ഗ്രാമത്തില്‍ സുലഭം. ആയിരക്കണക്കിനു അമൃത കുംഭങ്ങള്‍ ഒളിപ്പിച്ചുവെച്ച മഹാശാഖികള്‍ കാറ്റിലാടുമ്പോള്‍ ചിതറിത്തെറിക്കുന്ന കൊച്ചു ഫലങ്ങള്‍ കൈവശപ്പെടുത്താനുള്ള മത്സരമായിരുന്നു എങ്ങും. മേടച്ചുടിനെ തടുത്തു നിര്‍ത്തി നട്ടുച്ചക്ക് പോലും പലജാതി കളികളും കളിയ്ക്കാന്‍ വൃക്ഷ മുത്തച്ചി കുടചൂടിതന്നു . പല സൌഹൃദങ്ങളും മൊട്ടിടാന്‍ വിത്തുപാകി. നിറയെ കായ്ച് നില്‍ക്കുന്ന മാവ് ഒരു കാഴ്ചതന്നെയാണ് .   മഞ്ഞയും ചുവപ്പും കലര്‍ന്ന പല വര്‍ണങ്ങളില്‍ അവയങ്ങിനെ കാറ്റില്‍ എല്ലാവരെയും കൊതിപ്പിച്ചു നൃത്തം ചെയ്യും.  
  

   ഒരു കഷണം കല്ലോ, നല്ല ഒരു കൊയ്യയോ ഉണ്ടെങ്കില്‍ എത്ര മുകളിലുള്ള മാങ്ങയും എറിഞ്ഞിടാന്‍ തക്ക നോട്ടം ഉള്ളവര്‍ അന്ന് ധാരാളം.അസമര്‍ഥരുടെ കല്ലും കൊയ്യയും ചെന്ന് വീഴുക അടുത്ത വീട്ടിന്റെ  പുരപ്പുറത്താകും. വീടുകള്‍ ഓടു മേഞ്ഞതാകയാല്‍ ഓടു പൊട്ടും.നല്ല ചീത്ത റൊക്കം കിട്ടും . ബാക്കി പലിശയും ചേര്‍ത്ത് വീട്ടില്‍ ചെന്നാല്‍ കിട്ടും. അതുകൊണ്ട് അസുഖം മാറുകയൊന്നുമില്ല. അത് മാറണമെങ്കില്‍ മാമ്പഴക്കാലം കഴിയണം.

   എന്തൊക്കെയിനം മാങ്ങകള്‍ ആയിരുന്നു അന്ന്. വായില്‍ അലിഞ്ഞിറങ്ങുന്ന കുഞ്ഞിമംഗലം മാങ്ങ, കട്ടി മധുരം ഉള്ള വെല്ലത്താന്‍, പച്ചയും മധുരിക്കുന്ന പച്ചമധുരന്‍, തൊലിയടക്കം തിന്നുന്ന കപ്പക്കായി, പുളിയന്‍, ചേരിയന്‍, ഗോമാങ്ങ , അത്യപൂര്‍വമായ ഒട്ടുമാങ്ങ. കടുത്ത ദാരിദ്രം അരങ്ങുവാണ നാളുകളില്‍ മാങ്ങയും അടുത്ത കുട്ടുകാരനായ ചക്കയും ആണ് വിശപ്പിനെ ഒട്ടെങ്കിലും നേരിടാന്‍ പ്രപ്തമാക്കിയത്. 


     ഇന്ന് നമുക്ക് നല്ല പാക്കറ്റില്‍ വലിയ വില കൊടുത്താല്‍ കിട്ടുന്ന വിഷം ചേര്‍ത്ത ഫ്രൂട്ടി ഗുണത്തിലും രുചിയിലും മണത്തിലും ഒരു കടുക്കാച്ചി മാങ്ങയുടെ അടുത്തൊന്നും വരില്ല തീര്‍ച്ച.വളരെ ഉയരത്തില്‍ പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന ഈ മാവ് വംശ നാശ ഭീഷണി നേരിടുന്ന, കടലില്‍ ചെന്ന് മീന്‍ പിടിക്കുന്ന, നമ്മെയൊക്കെ ഒരുകാലത്ത് പള്ളിയുണര്‍ത്തിയ മരീത്തലച്ചി (white bellied sea eagle) എന്ന പരുന്തിന്റെ അവാസകേന്ദ്രവും ആയിരുന്നു .പക്ഷെ ഇന്ന് കടുക്കാച്ചി അത്യപൂര്‍വ്വമായേ ഉള്ളു. ഗ്രാമത്തില്‍ ഇനി ബാക്കിയുള്ളത് കാരണ്ട വളപ്പില്‍  മാത്രമാണ്. 

ഈ മാവിനെ നമുക്കൊന്നു പ്രോമോട്ടു ചെയ്യാന്‍ ഇനി പരസ്യം തന്നെ വേണ്ടിവരുമോ? 

Saturday, May 16, 2015

കാശ്മീര്‍ -യാത്രികന്റെ സ്വര്‍ഗം



               കേരളത്തിന്റെ പച്ചപ്പ്‌ നമ്മുടെ ഏറ്റവും വലിയ അഭിമാനവും അഹങ്കാരവുമാണ് . പക്ഷെ കാശ്മീര്‍ ഹിമഗിരികളുടെ ധവളിമ നമ്മെ അമ്പരപ്പിക്കും.വശ്യമാണ് കാശ്മീരിന്റെ സൌന്ദര്യം. നോക്കെത്താ ദുരത്തോളം പരന്നു കിടക്കുന്ന മഞ്ഞു മലകള്‍.ഉരുകി ഒലിച്ചിറങ്ങുന്ന പാലരുവികള്‍. ഹൃദയഹാരിയായ കുങ്കുമ പാടങ്ങള്‍, ദേവതാരുവും ആപ്പിളും, ആപ്രിക്കൊട്ടും,  ചിനാര്‍ മരങ്ങളും അതിരിട്ട പാതകള്‍ , ഭീതിതമായ കൊക്കകള്‍ക്ക് മുകളിലൂടെ അഭ്യാസം നടത്തുന്ന ട്രക്കുകള്‍- കാശ്മീര്‍ ആരെയും വശീകരിക്കും 


                 ഹിമാവനെ ഒന്ന് തൊടണം. പണ്ടേ ഉള്ള മോഹമാണ്, സ്വപ്നതീരം ഒരുക്കിയ യാത്രയിലുടെ സഫലമാകുന്നത്. പോരാത്തതിനു കൂട്ടായി, ലോകസഞ്ചാരി സഹദേവനും  റിട്ടയര്‍ ചെയ്ത ദിവസം തന്നെ യാത്ര പുറപ്പെട്ട തങ്കച്ചനും കുടുംബവും, മധുവും മറ്റ് സുഹൃത്തുക്കളും .


             മൂന്നു ദിവസത്തെ തീവണ്ടി യാത്ര ദുരിത പുര്‍ണ്ണമായിരുന്നു. മംഗള എക്സ്പ്രസ്സ്‌ നമ്മുടെ ഭരണാധി കാരികളുടെ കേരളത്തോടുള്ള അവഗണനയുടെ സാക്ഷ്യപത്രം .രണ്ടു രാത്രി കവര്‍ന്നെടുത്ത ആ യന്ത്ര ഭീമനോട് യാത്ര പറഞ്ഞു നിസാമുദ്ദിന്‍ വിട്ടപ്പോള്‍ ദല്‍ഹി പഴയ സൌഹൃതത്തോടെ ക്ഷണിച്ചു. പക്ഷെ രക്ഷയില്ല- വൈകുന്നേരം പഴയ ദല്‍ഹി യില്‍ നിന്നും ഉധംപൂരിലേക്കുള്ള തീവണ്ടി കാത്തിരിക്കുന്നു . 



                      ജമ്മു മെയിലിലെ യാത്ര രാജകീയം. കൂടെ കയറിയ കാശ്മീര്‍ കമിതാക്കള്‍   പ്രണയ ചേഷ്ടകള്‍  ദേശ കാല ഭേദമില്ലാത്തതാണെന്ന് സാക്ഷ്യപ്പെടുത്തി. ഉത്തുംഗഗിരിനിരകള്‍ കാവല്‍ നില്‍ക്കുന്ന ഉധംപൂര്‍ ജമ്മുവില്‍നിന്നും നാല്‍പ്പതു കിലോമീറ്റര്‍ അകലെ  ആണ് . തീവണ്ടിപാത ഇവിടെ അവസാനിക്കുന്നു . ഇനി റോഡുമാര്‍ഗം 250 കിലോമീറ്റര്‍ പോയാല്‍ ശ്രീനഗറിലെത്താം.


                      പണ്ടൊരു രാജകുമാരി സ്ഥിരമായി നിരാടാറുള്ള ഒരു തടാകം കൊണ്ട് പ്രസിദ്ധമായ പത്നി ടോപ്‌ ശ്രീനഗര്‍ ഹൈവേ യിലെ ഒരു ഇടത്താവളം ആണ് .ചെങ്കുത്തായ മലനിരകള്‍ കയറിയിറങ്ങുന്ന പാത പലയിടത്തും പൊട്ടിപ്പൊളിഞ്ഞിരിക്കുന്നു .ട്രാഫിക്‌ പ്രവചനാ തീതം .ഏതു നിമിഷവും ഒരു ഭാഗത്തേക്ക് ഗതാഗതം നിര്‍ത്തിവെക്കും .ഊട്ടിയെക്കാളും മനോഹരമായ ഒരു ഹില്‍ സ്റ്റേഷന്‍ .നല്ല നിലവാരമുള്ള ഹോട്ടലുകള്‍. ദേവതാരു തണല്‍ വിരിക്കുന്ന വഴിത്താരകള്‍ തണുപ്പിന്റെ സുഖകരമായ അന്തരീക്ഷം ദൂരെ മഞ്ഞ ണി ഞ്ഞ ഹിമവാന്റെ മനോജ്ഞ ദൃശ്യം


                        രാവിലെ വീണ്ടും യാത്ര. പഹല്‍ഗാം എന്ന അമര്‍നാഥ് യാത്ര ആരംഭിക്കുന്ന ഒരു ടുറിസ്റ്റ്  കേന്ദ്രത്തിലെക്കാണ്. പണ്ട് ഇവിടെ വെച്ചാണ് 25 ഓളം അമര്‍നാഥ് യാത്രികര്‍ ഭീകരരുടെ ബോംബേറില്‍ മരണം വരിച്ചത്‌ . പഹല്‍ഗാം കൊലോഹോയ്  മഞ്ഞുമല ഉള്‍ക്കൊള്ളുന്ന ഹിമഗിരി ശ്രുഗങ്ങള്‍ അതിരിട്ട മനോഹരമായ ഒരു മഞ്ഞുകാല വിനോദ കേന്ദ്രമാണ് . മഞ്ഞുകാലത്ത് ആള്‍ പാര്‍പ്പില്ലാത്ത ഇവിടം സീസണ്‍ ആരംഭിക്കുതോടെ വര്‍ദിച്ച തോതിലുള്ള വിനോദ സഞ്ചാരികളെ കൊണ്ട് നിറയുന്നു . ഐസ് സ്കേറ്റിംഗ്, കുതിരസവാരി എന്നിവയ്ക്ക് ആളെക്കൂട്ടാന്‍ തദേശിയരായ ടൂറിസ്റ്റ് ഗൈഡുകള്‍ മത്സരിക്കും. കശ്മീരിലെ എല്ലാ ടൂറിസ്റ്റ് കേന്ദ്രങ്ങളിലും ഇവരുടെ ശല്ല്യം ഉണ്ട്. ഇവരോട് പറഞ്ഞു നില്‍ക്കണമെങ്കില്‍ നല്ല ക്ഷമ വേണം . മഞ്ഞില്‍ നടക്കാന്‍ പാകത്തിലുള്ള ഷുസും രോമ കുപ്പായങ്ങളും ഇവിടെ വാടകയ്ക്ക് കിട്ടും . അതിനും വലിയ വിലപേശല്‍ വേണം. കുട്ടികള്‍ പിച്ച വെക്കും പോലെ മഞ്ഞില്‍ കൂടി നടന്നു തുടങ്ങി എല്ലാവരും . ഒരു വഴക്കം കിട്ടിയപ്പോള്‍ നല്ല സുഖം. നല്ല ഐസ്ക്രിം പരുവത്തിലുള്ള കിടിലന്‍ മഞ്ഞു   പരന്നു കിടക്കുകയാണ് എല്ലായിടവും. കുട്ടികള്‍ മഞ്ഞു വാരി എറിഞ്ഞു കളിക്കുന്നുണ്ട് .ഏതോ പരസ്യത്തിലെ രംഗം ഉള്‍ക്കൊണ്ട്‌ മധുവിധു ആഘോഷിക്കാനെത്തിയ മിഥുനങ്ങള്‍  മഞ്ഞില്‍ പുതഞ്ഞു കൊണ്ട് അന്യോന്യം പുണര്‍ന്നു 




                   ശ്രീനഗറിലേക്ക് മടങ്ങുമ്പോള്‍ ഇരുട്ടിയിരുന്നു വെള്ളപ്പൊക്കം തുടര്‍ക്കഥയായപ്പോള്‍ തകര്‍ന്നു തരിപ്പണമായ റോഡു ശരിക്കും യാത്ര കഠിനമാക്കി

                  സോനമാര്ഗ് ആണ് കശ്മീരിലെ യാത്രികന്റെ സുവര്‍ണ കാഴ്ച . പഹല്‍ ഗാമിലെപ്പോലെ മഞ്ഞുമലകള്‍ തന്നെയാണ് ഇവിടെയും. പക്ഷെ മഞ്ഞുമലകള്‍ കിലോമീറ്റര്‍ പരന്നു കിടക്കുകയാണ്. മഞ്ഞില്‍ വെട്ടിയുണ്ടാക്കിയ പാതയിലൂടെ ചെറു വാഹനങ്ങളില്‍ സ്വപ്നസദൃശ്യമായ വീഥികളിലൂടെ യാത്ര ചെയ്യാം. പക്ഷെ ഇവിടെ ശരിക്കും യാത്ര ചെയ്യേണ്ടത് കുതിരപ്പുറത്താണ്. കുതിര നിങ്ങളെ പ്രധാന സ്ഥലങ്ങളൊക്കെ കൊണ്ടു കാണിക്കും. കൂടെ എല്ലായ്പ്പോഴും കുതിരക്കാരനുണ്ടാവില്ല. അഞ്ജാതമായ മഞ്ഞുമലകള്‍ താണ്ടി കുതിര നടക്കും. ചിലപ്പോള്‍ കൂടെയുള്ള ആരെയും കണ്ടെന്നു വരില്ല. കുതിരയുടെ ഭാഷ വശമില്ലാത്തതിനാല്‍ കുതിര നിങ്ങളുടെ യാത്രാപഥം തീരുമാനിക്കും . ഒരു സ്വപ്നാടകനെ പോലെ അറ്റം കാണാത്ത മഞ്ഞു മലകളിലൂടെ സവാരി ചെയ്യാം . മഞ്ഞുരുകിയുണ്ടായ കൊച്ചരുവികള്‍ ഇടയ്ക്ക് കാണാം . പാക്കിസ്ഥാന്‍ അതിര്‍ത്തി ഇവിടെ വളരെ അടുത്ത് . പക്ഷെ ഭീതി വേണ്ട . ഈ മഞ്ഞു മല താണ്ടി ആര്‍ക്കും കടന്നു വരാനാവില്ല   


                   അത്രയൊന്നും സഹസികരല്ലാത്തവര്‍ക്ക് മറ്റു പല വിനോദ പരിപാടികളും ഉണ്ട്. ഐസ് സ്കൂട്ടര്‍ വലിയ വാടകയാണെങ്കിലും സുരക്ഷിതമാണ്. സ്ലെട്ജുകള്‍ വലിയ ഇറക്കങ്ങള്‍ അനായാസമായി താണ്ടാന്‍ സഹായിക്കും . മുന്നില്‍ വണ്ടിക്കാരന്‍ ഇരിക്കും എന്ന അസൌകര്യം ഉണ്ട് . ഇതൊന്നു മില്ലാതെയും വലിയ ഇറക്കങ്ങള്‍ താണ്ടാം എന്നും ഞാന്‍ കണ്ടെത്തി. മുകളില്‍ ഇരുന്നു നിരങ്ങിയാല്‍ എളുപ്പം താഴെ എത്താം. പക്ഷെ താഴെ പിടിക്കാന്‍ ആളുണ്ടാവണം .വലിയ ഒരിറക്കത്തില്‍ ഇതുപോലെ നിരങ്ങി യിറങ്ങിയ രമേശന്‍ അവസാന ലാപ്പില്‍ തലകുത്തി മറിഞ്ഞു വീഴുന്നതും കാണേണ്ടി വന്നു. 
  


                  ലോകത്തിലെ തന്നെ ഏറ്റവും നല്ല ഐസ് സ്കേറ്റിംഗ് മലകള്‍ ഗുല്‍മാര്‍ഗില്‍ ആണ് . ഇവിടെ ഉയരം 13,000 അടിക്കു മുകളിലാണ് . മുകളിലെത്താന്‍ ഗോണ്ടോള എന്ന കേബിള്‍ കാര്‍ ഉണ്ട് .800 രൂപയാണ് ചാര്‍ജ് . അതി മനോഹരമാണ് ആ യാത്ര . ഉച്ചിയില്‍  ചിലവര്‍ക്ക് ശ്വാസ തടസ്സം വരും . ചുട്ടുപൊള്ളുന്ന ഉത്തരേന്ത്യന്‍ വേനലില്‍ നിന്നും രക്ഷ തേടി ആയിരക്കണക്കിനു സഞ്ചാരികളാണ് ഇവിടെ എത്തുന്നത്‌ .മനസ്സും ശരീരവും തണുപ്പിച്ചു വൈകുന്നേരത്തോടെ ആളുകള്‍ മടങ്ങും . ഇവിടെ കിലോ മീറ്ററുകളോളം മഞ്ഞില്‍ നടക്കാം . ഇടയ്ക്ക് മഞ്ഞില്‍ കെട്ടിയുണ്ടാക്കിയ പന്തലുകളില്‍ ഭക്ഷണവും മറ്റ് പാനീയങ്ങളും കിട്ടും.

            
  ദാല്‍ തടാകം സഞ്ചാരികളെ വശീകരിക്കും . ശ്രീ നഗരിനു ചുറ്റും പരന്നു കിടക്കുകയാണ് ദാല്‍ . അതൊരു ലോകമാണ് . തടാകത്തില്‍ തന്നെ കെട്ടിയുണ്ടാക്കിയ വീടുകളില്‍ പാര്‍ക്കുന്നവര്‍, ഒഴുകി നടക്കുന്ന വില്‍പ്പന കേന്ദ്രങ്ങള്‍ .ശിക്കാര എന്ന് വിളിപ്പേരുള്ള വള്ളങ്ങളില്‍ അലസ ഗമനം നടത്തുന്ന സഞ്ചാരികള്‍ . ദൂരെ മഞ്ഞുമലകള്‍, കുന്നിന്‍ മുകളിലെ ശങ്കരാചാര്യരുടെ ക്ഷേത്രത്തിന്റെ വിദൂര ദൃശ്യം കശ്മീരിന്റെ ഐക്കണ്‍ ആണ് ദാല്‍ തടാകം.  






Tuesday, February 3, 2015

ഓപ്പണ്‍ ഫ്രെയിം ചലച്ചിത്രോത്സവം -വേറിട്ട ഒരു അനുഭവം





          കഴിഞ്ഞാഴ്ച പയ്യന്നൂരില്‍ ഒരു നൂതന പരീക്ഷണം നടന്നു . ഓപ്പണ്‍ ഫ്രെയിം ഫിലിം സോസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന അന്താരാഷ്‌ട്ര ചലച്ചിത്രമേള. ഇക്കാലത്ത് ചലച്ചിത്രമേള നടത്തുക എന്നത് വലിയ വാര്‍ത്തയൊന്നുമല്ല. പക്ഷേ മലയാളം മാത്രം അറിയുന്ന സാധാരണക്കാരെ ഉദ്ദേശിച്ച്, മലയാളത്തില്‍ സംഭാഷണ കുറിപ്പുകളോടെ,നാല് ദിവസങ്ങളിലായി, ഇരുപതോളം ഏറ്റവും പുതിയ  ചിത്രങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട്‌ ഒരു സമ്പൂര്‍ണ മേള കേരളത്തില്‍ ആദ്യമായിട്ടാണ് . സംഭവം അതുകൊണ്ട് തന്നെ ഗംഭീരമായി . ഫെസ്റ്റിവല്‍ അരങ്ങേറിയ സുമംഗലി തിയറ്ററില്‍  കുറെ കാലത്തിനു ശേഷം കസേരകള്‍ നിറഞ്ഞു.

            ബുദ്ധിജീവികളുടെ മാത്രം കുത്തകയായ ഫെസ്റ്റിവല്‍ അങ്ങിനെ തനി നാടനായി. നേരത്തെ ബുദ്ധിജീവി ജാടയില്‍    മാറിനിന്ന ഒട്ടനവധി പേര്‍ പുതിയ സിനിമയുടെ മാറിയ മുഖം കണ്ട് കൈയടിച്ചു. ധീരമായി, സിനിമയ്ക്ക് നല്ല ഭാവിയുണ്ടെന്ന് അഭിപ്രായപ്പെട്ടു. കൈകാര്യം ചെയ്ത വിഷയങ്ങളുടെ വൈപുല്ല്യം കണ്ട്  അമ്പരന്നു. മലയാളത്തിലെ  ന്യൂജെന്‍ കപടമാണെന്ന് തിരിച്ചറിഞ്ഞു. ഭാഷ പ്രശ്നമാവാതെ ലോകത്തിലെ എല്ലാ മനുഷ്യരുടെയും പ്രശ്നങ്ങള്‍ സമാനമാണെന്ന് തിരിച്ചറിഞ്ഞു.


                   സബ് ടൈറ്റില്‍ മലയാളത്തില്‍ ആക്കുന്നത് എന്തോ ആറ്റം ബോംബുനിര്‍മ്മാണം പോലെ ബുദ്ധിമുട്ടുള്ള സാങ്കേതിക പ്രശ്നമാണെന്നും  ഇംഗ്ലീഷ് അറിയാത്ത സാദാ ജനം ഫെസ്റ്റിവല്‍ പത്രത്തില്‍ കണ്ടാല്‍ മതി എന്നും വിധിയെഴുതിയ  ആസ്ഥാന ബുദ്ധിജീവികളുടെ പറച്ചില്‍ വ്യാജമാണെന്ന് തെളിയിക്കാനായി എന്നതാണ് ഫെസ്റ്റിവലിന്റെ  ഏറ്റവും വലിയ വിജയം.

                കെനിയയിലെ സ്വാതന്ത്ര സമര സേനാനി, 84വയസ്സുള്ള കിമാമി മരുഗെ,സര്‍ക്കാരിന്റെ എല്ലാവര്‍ക്കും  പൊതുവിദ്യാഭ്യാസം എന്ന പ്രഖ്യാപനത്തെ തുടര്‍ന്നു പഠിക്കാന്‍ സ്കൂളില്‍ എത്തുന്നതും തുടര്‍ന്നുള്ള നാടകീയ സംഭവങ്ങളും തമാശയില്‍ ചാലിച്ചു, ജസ്റ്റിന്‍ ചാട്വിക് അവതരിപ്പിക്കുന്ന കെനിയന്‍ ചിത്രം മേളയിലെ ഒന്നാന്തരം ചിത്രമായി.ദി എഡ്ജ് ഓഫ് ഹെവന്‍ എന്ന ചിത്രം മനോഹരമായിരുന്നു. ജര്‍മനിയിലും തുര്‍ക്കിയിലും വെച്ച് ‍ചിത്രികരിച്ച ഈ സിനുമ സഹജീവികളോടുള്ള കാരുണ്യവും സ്നേഹവും ആത്യന്തികമായി വിജയിക്കുന്നു എന്ന സന്ദേശം നല്‍കുന്നു. ആറു കഥാപാത്രങ്ങളെ ജീവിതത്തിന്റെ പല ഘട്ടങ്ങളിലായി കോര്‍ത്തിണക്കുന്ന കഥാതന്തു അത്ഭുതകരമാണ് .

ഋത്വിക് ഘട്ടക്കിന്റെ ജീവിതത്തിലെ സന്നിഗ്ദ്ധതകള്‍ വളരെ ഹൃദയസ്പ്രുക്കായി അവതരിപ്പിക്കുന്ന കമലെശ്വര്‍ മുഖര്‍ജിയുടെ മേഘെ ധാഖ താര ഒരു വേറിട്ട ചലച്ചിത്രാനുഭവമായി. മറക്കാനും പൊറുക്കാനും ഉള്ള മനുഷ്യരുടെ കഴിവ് പുതിയ സാദ്ധ്യതകള്‍ ജീവിതത്തില്‍ തുറന്നിടും എന്ന സന്ദേശം നല്‍കുന്ന ഒരു ചിത്രമായിരുന്നു, ആദ്യകാല അമേരിക്കന്‍ കുടിയേറ്റത്തിന്റെ കഥ പറയുന്ന ദി ഇമിഗ്രന്റ് .വംശീയ വിദ്വേഷത്തിന്റെ കഥ പറയുന്ന ഒമര്‍, സംശയത്തിന്റെയും വിദ്വേഷത്തിന്റെയും പുകമറകളെ സൌഹൃതം കൊണ്ട് കീഴടക്കുന്ന സ്വീഡനില്‍നിന്നുള്ള ഹണ്ട് ,കിം കി ടുക്കിന്റെ തീവ്രമായ അക്രമോത്സുകതയും ലൈംഗികതയും മുഴച്ചു നില്‍ക്കുന്ന വണ്‍ ഓണ്‍ വണ്‍ തുടങ്ങി ഇരുപതോളം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു. ക്ലാസ്സിക്കുകളായ റാഷമോണ്‍, നൈറ്റ്‌ ആന്‍ഡ്‌ ഫോഗ്,ദി ജനറല്‍ തുടങ്ങിയവയുടെ പ്രദര്‍ശനങ്ങള്‍ പഴയ ഫിലിം സൊസൈറ്റി കാലത്തെ ഓര്‍മിപ്പിച്ചു.

നാലു ദിവസങ്ങളിലും നടത്തിയ ഓപ്പണ്‍ ഫോറങ്ങളും സജീവമായി . പുതിയ ഒരു ചലച്ചിത്ര സംസ്കാരത്തിന്റെ തുടിപ്പുകള്‍ എങ്ങും കാണാനായി എന്നതാണ് ഏറ്റവും വലിയ സന്തോഷം